تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾
(1-5) അബൂലഹബിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞുപോയി. അവന് നശിച്ചു.1 അവന്റെ സമ്പത്തും നേട്ടങ്ങളും ഒരുപകാരവും ചെയ്തില്ല.2 തീര്‍ച്ചയായും ജ്വാലകളുയരുന്ന നരകത്തില്‍ അവന് എരിയുന്നതാകുന്നു. (ഒപ്പം) അവന്റെ ഏഷണിക്കാരിയായ3പെണ്ണും.4 അവളുടെ കഴുത്തില്‍ പനനാരുകൊണ്ടൊരു വടമുണ്ടാകും5 .
========
1. ഇയാളുടെ യഥാര്‍ഥ പേര് അബ്ദുല്‍ ഉസ്സ എന്നായിരുന്നു. തങ്കം പോലെ ശോഭിക്കുന്ന നിറമുണ്ടായിരുന്നതുകൊണ്ടാണ് അയാള്‍ അബൂലഹബ് എന്ന് വിളിക്കപ്പെട്ടത്. തീജ്വാലക്കാണ് لَهَب എന്നു പറയുക. അബൂലഹബ് എന്നാല്‍ ജ്വാലാമുഖന്‍ എന്നര്‍ഥം. ഇവിടെ അയാളുടെ പേരിനു പകരം ഈ ചെല്ലപ്പേരുപയോഗിച്ചതിന് പല കാരണങ്ങളുണ്ട്. ഒന്ന്: അയാള്‍ സ്വന്തം പേരിലേറെ ഈ ചെല്ലപ്പേരിലാണറിയപ്പെട്ടിരുന്നത്. രണ്ട്: അയാളുടെ അബ്ദുല്‍ ഉസ്സ എന്ന പേര് വിഗ്രഹാരാധനാ സൂചകമായ പേരാണ്. ഖുര്‍ആനില്‍ അയാള്‍ ആ നാമത്തില്‍ സ്മരിക്കപ്പെടുന്നത് ഭൂഷണമല്ല. മൂന്ന്: ഈ സൂറയില്‍ പ്രസ്താവിക്കപ്പെടുന്ന, അയാളുടെ പര്യവസാനവുമായി ഈ പേരിന് കൂടുതല്‍ ചേര്‍ച്ചയുണ്ട്. تَبَّتْ يَدَا أَبِى لَهَبٍ എന്ന വാക്യത്തിന് 'അബൂലഹബിന്റെ കൈകള്‍ മുറിഞ്ഞുപോവട്ടെ' എന്നാണ് മുഫസ്സിറുകള്‍ അര്‍ഥം നല്‍കിയിട്ടുള്ളത്. تَبَّتْ എന്ന പദത്തിന് അവന് നശിച്ചുപോകട്ടെ അല്ലെങ്കില്‍ അവന് നശിച്ചുപോയി എന്നാണവര്‍ അര്‍ഥം കല്പിക്കുന്നത്. പക്ഷേ, വാസ്തവത്തില്‍ ഇത് അയാള്‍ക്ക് നല്കിയ ഒരു ശാപമല്ല; പ്രത്യുത, ഭാവിയില്‍ അയാള്‍ അനുഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഭൂതകാലവചനത്തില്‍ നടത്തിയ പ്രവചനമാണ്. സംഭവിച്ചുകഴിഞ്ഞതുപോലെ ഉറപ്പാണത് എന്ന് സൂചിപ്പിക്കാനാണ് ഭൂതകാലവചനം ഉപയോഗിച്ചത്. പില്ക്കാലത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചതും ഏതാനും വര്‍ഷം മുമ്പ് ഈ സൂറയിലൂടെ പ്രവചിക്കപ്പെട്ടതുതന്നെയായിരുന്നു. കൈ ഒടിയുക എന്നതിന്റെ താല്പര്യം, ശാരീരികമായ കൈ മുറിഞ്ഞുപോകല്‍ അല്ലെന്ന് വ്യക്തമാണ്. ഒരാള്‍ എന്തു നേടുന്നതിലാണോ തന്റെ ശക്തിയത്രയും ഊന്നിയിരുന്നത്, ആ ലക്ഷ്യം നേടുന്നതില്‍ തീര്‍ത്തും പരാജയപ്പെടുക എന്നാണതിന്റെ താല്പര്യം. പ്രവാചക സന്ദേശത്തെ തോല്പിക്കാനായിരുന്നു അബൂലഹബ് തന്റെ കഴിവുകളെല്ലാം വിനിയോഗിച്ചത്. ഈ സൂറ അവതരിച്ച് ഏഴെട്ടുവര്ഷമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ, ഇസ്ലാമിനോടുള്ള വിരോധത്തില്‍ അബൂലഹബിന്റെ സഖാക്കളായിരുന്ന ഖുറൈശി പ്രമാണിമാരിലധികപേരും ബദ്ര്‍യുദ്ധത്തില്‍ തോറ്റു തകര്‍ന്നുപോയി. ഈ പരാജയവാര്‍ത്ത മക്കയിലെത്തിയപ്പോള്‍ അയാള്‍ അതിരൂക്ഷമായ ദുഃഖത്തിലും മോഹഭംഗത്തിലും പതിച്ചു. പിന്നെ ഏഴ് നാളിലധികം അയാള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മരണവും വളരെ ദാരുണമായിരുന്നു. അയാളുടെ ദേഹത്ത് ഒരുതരം വൃത്തികെട്ട കുരുക്കള്‍ പൊങ്ങി വ്രണങ്ങളായിത്തീര്ന്നു. അയാളുടെ സ്പര്‍ശനം ഭയന്ന് വീട്ടുകാര്‍ അയാളെ വെടിഞ്ഞു. മരിച്ചശേഷവും മൂന്നു ദിവസത്തോളം ആരും അയാളുടെ അടുത്തുചെന്നില്ല. ശവം ജീര്‍ണിച്ചു നാറി ഒടുവില്‍ ആളുകള്‍ അയാളുടെ മക്കളെ ആക്ഷേപിക്കാന്‍ തുടങ്ങിയപ്പോഴാണ്, ഒരു നിവേദനപ്രകാരം അവര്‍ കുറച്ച് അബിസീനിയന്‍ കൂലിക്കാരെ വിളിച്ച്, അയാളുടെ ശവമെടുപ്പിച്ചത്. ആ തൊഴിലാളികള്‍ അയാളെ കുഴിച്ചുമൂടി. മറ്റൊരു നിവേദനപ്രകാരം മക്കള്‍ ഒരു കുഴികുത്തി മരത്തണ്ടുകളുപയോഗിച്ച് മൃതദേഹം അതിലേക്ക് തോണ്ടിയിട്ട് മീതെ കല്ലും മണ്ണുമിട്ട് മൂടുകയാണുണ്ടായത്. ഏതൊരു ദീനിനെ തോല്പിക്കുന്നതിനുവേണ്ടിയാണോ അയാള്‍ തന്റെ കഴിവുകളും പരിശ്രമങ്ങളും മുഴുവന്‍ വിനിയോഗിച്ചത്, അതേ ദീനിനെ അയാളുടെ മക്കള്‍തന്നെ സ്വീകരിച്ചു എന്നതാണ് കൂടുതല്‍ കനത്ത പരാജയം. ആദ്യം അയാളുടെ പുത്രി ദര്‍റ ഹിജ്റ ചെയ്തു മദീനയിലെത്തി, മുസ്ലിമായി ജീവിച്ചു. പിന്നീട് മക്കാ വിമോചനവേളയില്‍ അയാളുടെ പുത്രന്മാരായ ഉത്ബയും മുഅത്തിബും ഹ. അബ്ബാസ് മുഖേന തിരുമേനിയുടെ മുന്നില്‍വന്ന് വിശ്വാസം പ്രഖ്യാപിക്കുകയും തിരുമേനിക്ക് ബൈഅത്ത് ചെയ്യുകയും ചെയ്തു.
2. അബൂലഹബ് കടുത്ത ലുബ്ധനും ധനപൂജകനുമായിരുന്നു. ജാഹിലിയ്യാകാലത്ത് കഅ്ബയുടെ ഭണ്ഡാരത്തില്‍നിന്ന് രണ്ടു സ്വര്ണമാന് മോഷ്ടിച്ചുവെന്ന് അയാളുടെ പേരില്‍ ആരോപണമുണ്ടായിരുന്നതായി ഇബ്നുല്‍ അസീര്‍ പറയുന്നു. പിന്നീട് ആ മാന്‍ മറ്റൊരാളില്‍നിന്ന് കണ്ടെടുത്തുവെങ്കിലും ആരോപണവിധേയനായത് അയാള്‍തന്നെയാണ്. മക്കയിലെ ആളുകള്‍ക്ക് അയാളെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായമെന്താണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. അയാളുടെ സമ്പന്നതയെക്കുറിച്ച് ഖാദി റശീദുദ്ദീന്‍ തന്റെ 'അദ്ദഖാഇറു വത്തുഹഫു' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഒരു ഖിന്‍ത്വാര്‍ (200 ഊഖിയ അഥവാ മുന്നൂറു തോല) സ്വര്‍ണത്തിന് ഉടമകളായിരുന്ന നാലു ഖുറൈശികളിലൊരാളാണ് അബൂലഹബ്. ബദ്ര്യുദ്ധവേളയില് അയാള്‍ സ്വീകരിച്ച നടപടി അയാളുടെ പണക്കൊതിയെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു. സ്വന്തം മതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സംഭവമായിരുന്നുവല്ലോ ബദ്ര്. ഖുറൈശി പ്രമാണികളെല്ലാം പടവെട്ടാന്‍ പോയി. പക്ഷേ അബൂലഹബ്, ആസ്വിബ്നുഹിശാമിനെ തനിക്കുവേണ്ടി യുദ്ധംചെയ്യാന്‍ നിയോഗിച്ചുകൊണ്ട് അയാളോടു പറഞ്ഞു: 'നീ എനിക്ക് തരാനുള്ള നാലായിരം ദിര്‍ഹമിനു പകരമാണിത്.' ഇങ്ങനെ ബദ്ര്യുദ്ധത്തെ അയാള്‍ തന്റെ കിട്ടാക്കുറ്റി പിരിക്കാനുള്ള ഒരവസരം കൂടി ആക്കി; കാരണം, പാപ്പരായിക്കഴിഞ്ഞിരുന്ന ആസ്വില്നിന്ന് പണം വസൂലാക്കാന്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. مَا كَسَبَ എന്നതിന് ചില മുഫസ്സിറുകള്‍ അര്‍ഥം കൊടുത്തത് സമ്പാദ്യം എന്നാണ്. അതായത്, സ്വന്തം മുതലില്‍നിന്ന് അയാള്‍ക്ക് ലഭിച്ച പ്രയോജനം. മറ്റു ചില മുഫസ്സിറുകള്‍ മക്കള്‍ എന്നാണര്‍ഥം കൊടുത്തിട്ടുള്ളത്.
3. حَمَّالَةَ الْحَطَب എന്നാണ് മൂലത്തിലുള്ളത്. വിറകു ചുമക്കുന്നവള്‍ എന്നാണിതിന്റെ വാക്കര്‍ഥം. മുഫസ്സിറുകള്‍ ഇതിനു പല അര്‍ഥങ്ങളും പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അബ്ബാസും ഇബ്നു സൈദും ദഹ്ഹാക്കും റബീഉബ്നു അനസും പറയുന്നു: ''അവള് രാത്രിവേളകളില്‍ മരക്കൊമ്പുകള്‍ കൊണ്ടുവന്ന് നബി(സ)യുടെ വാതില്ക്കല് നിക്ഷേപിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് അവളെ വിറകുചുമക്കുന്നവള് എന്നു വിശേഷിപ്പിച്ചത്.'' ഖതാദ, ഇക്രിമ, ഹസന്‍ബസ്വരി, സുഫ്യാനുസ്സൗരി, മുജാഹിദ് എന്നിവര്‍ പറഞ്ഞു: ''ആളുകളെ തമ്മിലടിപ്പിക്കാന്‍ ഏഷണികള്‍ പറഞ്ഞുനടക്കുന്ന സ്ത്രീയായിരുന്നു അവള്. അതുകൊണ്ട് അറബിപ്രയോഗമനുസരിച്ച് അവളെ 'വിറകു ചുമക്കുന്നവള്‍' എന്നു വിളിച്ചിരിക്കുകയാണ്.'' ഏഷണി പരത്തി കുഴപ്പത്തിന്റെ തീ കത്തിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് حَمَّالَةُ الْحَطَب (വിറകു ചുമക്കുന്നവര്‍) എന്ന് ഒരറബിപ്രയോഗമുണ്ട്. നമ്മുടെ ഭാഷയിലെ 'നാരദന്' എന്ന പ്രയോഗത്തിനു തുല്യമാണിത്. സഈദുബ്നു ജുബൈര്‍ പറയുന്നു: 'പാപങ്ങളുടെ ഭാണ്ഡം പേറിനടക്കുന്നവനെക്കുറിച്ച് അറബിഭാഷയില്‍, ഒരു പ്രയോഗമെന്ന നിലയില്‍ فُلاَنٌ يَحْتَطِبُ عَلَى ظَهْرِه (അയാള്‍ മുതുകില്‍ വിറകുംപേറി നടക്കുന്നു) എന്നു പറയാറുണ്ട്. അതിനാല്‍, حَمَّالَةَ الْحَطَب നര്‍ഥം പാപഭാരം പേറുന്നവള് എന്നാകുന്നു.' അവളുടെ പാരത്രികഗതിയാണിതെന്ന് മറ്റൊരാശയവും ചില മുഫസ്സിറുകള്‍ നല്‍കിയിട്ടുണ്ട്. അതായത്, അബൂലഹബ് കത്തിക്കപ്പെടുന്ന അഗ്നിയില്‍ അവള് ഇന്ധനം കൊണ്ടുവന്ന് നിക്ഷേപിച്ചുകൊണ്ടിരിക്കും.
4. അര്‍വാ എന്നായിരുന്നു ഈ സ്ത്രീയുടെ പേര്. ഉമ്മുജമീല്‍ അവളുടെ ചെല്ലപ്പേരായിരുന്നു.
5. അവളുടെ കഴുത്തിനെ കുറിക്കാന്‍ جِيد എന്ന പദമാണുപയോഗിച്ചത്. ആഭരണങ്ങള്‍ അണിഞ്ഞ കണ്ഠത്തിനാണ് അറബി ഭാഷയില്‍ جِيد എന്നു പറയുക. സഈദുബ്നുല്‍ മുസയ്യബും ഹസന്ബസ്വരിയും ഖതാദയും പറയുന്നു: 'ഈ സ്ത്രീ വളരെ വിലപിടിച്ച ഒരു ഹാരം കഴുത്തിലണിഞ്ഞിരുന്നു. ലാത്താണ, ഉസ്സയാണ, താനീ മാല വിറ്റ് അതിന്റെ വില മുഹമ്മദി(സ)നെ എതിര്‍ക്കാന്‍ ചെലവിടുമെന്ന് അവള് പറയാറുണ്ടായിരുന്നുവത്രേ.' ആ നിലക്ക് ഇവിടെ جِيد എന്നുപയോഗിച്ചിരിക്കുന്നത് ആക്ഷേപഹാസ്യമായിട്ടാണ്. ആഭരണഭൂഷയാല് അവള് അഭിമാനം കൊള്ളുന്ന, അലംകൃതമായ ഈ കണ്ഠത്തില് നരകത്തിന്റെ കയര്‍ മുറുകാന്‍ പോകുന്നു എന്നാണതിന്റെ താല്പര്യം. ഇത്തരം ആക്ഷേപഹാസ്യധ്വനികള് ഖുര്‍ആനില്‍ മറ്റു ചില സ്ഥലങ്ങളില്‍ അരുളിയിട്ടുള്ള بَشِّرْهُمْ بِعَذَابٍ أَلِيم (അവരെ വേദനയേറിയ ശിക്ഷയുടെ സുവാര്‍ത്തയറിയിക്കുക) എന്ന ആക്ഷേപഹാസ്യപ്രയോഗം പോലുള്ള ഒന്നാണ്. അവളുടെ കഴുത്തിലിടുന്ന കയറിനെക്കുറിച്ച് حَبْلٌ مِنْ مَسَد എന്നാണ് പറഞ്ഞിരിക്കുന്നത്. مَسَد ഇനത്തില്‍പെട്ട കയര്‍ എന്നര്‍ഥം. ഭാഷാപണ്ഡിതന്മാരും ഖുര്ആന്വ്യാഖ്യാതാക്കളും ഇതിനു വ്യത്യസ്ത അര്‍ഥങ്ങള്‍ പറഞ്ഞിരിക്കുന്നു. നന്നായി പിരിച്ച് ബലിഷ്ഠമാക്കിയ കയറിന് مَسَد എന്നു പറയുന്നു എന്നാണൊരഭിപ്രായം. ഈന്തപ്പനനാരുകൊണ്ട് നിര്‍മിച്ച കയറിനാണ് مَسَد എന്ന് പറയുക എന്നത്രേ മറ്റൊരഭിപ്രായം. ഒരുതരം പുല്ലുകൊണ്ട് പിരിക്കുന്ന കയര്‍ അല്ലെങ്കില്‍ ഒട്ടകത്തിന്റെ ചര്മംകൊണ്ടോ രോമംകൊണ്ടോ ഉണ്ടാക്കുന്ന കയര്‍ എന്നാണര്ഥമെന്നാണ് മൂന്നാമത്തെ അഭിപ്രായം. ലോഹക്കമ്പികള്‍ പിരിച്ചിട്ടുണ്ടാക്കുന്ന കയറാണതുകൊണ്ടുദ്ദേശ്യമെന്നും ഒരഭിപ്രായമുണ്ട്.
പ്രഥമ സൂക്തത്തിലെ لَهَب എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍, പ്രവാചകന്റെ മക്കാജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് ഇതവതരിച്ചതെന്ന് നിര്‍ണയിക്കുക എളുപ്പവുമല്ല. റസൂല്‍ തിരുമേനിക്കും ഇസ്ലാമിക സന്ദേശത്തിനും എതിരായി അബൂലഹബ് അനുവര്‍ത്തിച്ച ചെയ്തികള്‍ വീക്ഷിച്ചുകൊണ്ട് ഇങ്ങനെ അനുമാനിക്കാമെന്നു മാത്രം: അയാള്‍ പ്രവാചകനോടുള്ള വിരോധത്തിന്റെ എല്ലാ അതിരുകളും മറികടക്കുകയും അയാളുടെ നിലപാട് ഇസ്ലാമിന്റെ മുന്നോട്ടുള്ള പാതയില്‍ ഒരു വലിയ പ്രതിബന്ധമായിത്തീരുകയും ചെയ്ത അവസരത്തിലാണ് ഈ സൂറ അവതരിച്ചത്. ഖുറൈശികള്‍ പ്രവാചകന്നും കുടുംബത്തിനും ഊരുവിലക്ക് കല്പിച്ച് അവരെ ശിഅ്ബു അബീത്വാലിബില്‍ ഉപരോധിച്ച കാലത്തായിരിക്കാം ഇതിന്റെ അവതരണം. അന്ന് സ്വന്തം കുടുംബത്തെ തള്ളിപ്പറഞ്ഞ് ശത്രുക്കളെ പിന്തുണച്ചയാളാണ് അബൂലഹബ്. അയാള്‍ തിരുമേനിയുടെ പിതൃവ്യനാണ് എന്നതാണ് നമ്മുടെ അനുമാനത്തിനാസ്പദം. അയാളുടെ അതിരുകവിഞ്ഞ അതിക്രമങ്ങള്‍ ജനസമക്ഷം പരസ്യമായിത്തീരുന്നതുവരെ സഹോദരപുത്രന്റെ നാവിലൂടെ പിതൃവ്യന് ആക്ഷേപിക്കപ്പെടുന്നത് ഉചിതമാകുമായിരുന്നില്ലല്ലോ. അതിനു മുമ്പ് ആദ്യനാളുകളില്‍ത്തന്നെ ഈ സൂറ അവതരിച്ചിരുന്നുവെങ്കില്‍, സഹോദരപുത്രന് പിതൃവ്യനെ ഇവ്വിധം ശകാരിക്കുന്നത് അമാന്യമായി ആളുകള്‍ക്ക് തോന്നാം.
വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്നാല്‍, മക്കയിലും ഹിജ്റക്കുശേഷം മദീനയിലും, പ്രവാചകനോടുള്ള വിരോധത്തില്‍ അബൂലഹബിന്റെ ഒട്ടും പിന്നിലല്ലാത്ത വളരെയാളുകളുണ്ടായിരുന്നു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാചീനകാലത്ത് അറബ്ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരന്റിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുംബസ്നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു. പ്രവാചകന് നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍ത്തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന് ഇസ്ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങളും അവരുടെ കാരണവന്മാരും അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്വംശവും (ഹാശിമിന്റെ സഹോദരന് മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി(സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. നബിക്ക് അദ്ദേഹത്തിന്റെ രക്തബന്ധുക്കള്‍ നല്കിയ ഈ സംരക്ഷണത്തെ അറേബ്യന്‍ സാംസ്കാരിക പാരമ്പര്യത്തിന് തികച്ചും ഇണങ്ങുന്നതായി മറ്റു ഖുറൈശികുടുംബങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന്ന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. അവര്‍ അവരുടെ ഉറ്റവരെ പിന്തുണക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില് തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു. ഇസ്ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബ്ദുല്‍മുത്ത്വലിബിന്റെ മകനായ അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന്ന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്പം. പ്രത്യേകിച്ച്, സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന് അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, ഇസ്ലാമിനോടുള്ള വിരോധവും കുഫ്റിനോടുള്ള പ്രേമവും മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവദ്ഗണിച്ചു കളഞ്ഞു.
Facebook Comments