وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ﴿١٠﴾ فَسَوْفَ يَدْعُو ثُبُورًا ﴿١١﴾ وَيَصْلَىٰ سَعِيرًا ﴿١٢﴾ إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا﴿١٣﴾ إِنَّهُ ظَنَّ أَن لَّن يَحُورَ ﴿١٤﴾ بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا ﴿١٥﴾
فَلَا أُقْسِمُ بِالشَّفَقِ ﴿١٦﴾ وَاللَّيْلِ وَمَا وَسَقَ ﴿١٧﴾ وَالْقَمَرِ إِذَا اتَّسَقَ ﴿١٨﴾ لَتَرْكَبُنَّ طَبَقًا عَن طَبَقٍ ﴿١٩﴾ فَمَا لَهُمْ لَا يُؤْمِنُونَ ﴿٢٠﴾ وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ ۩ لَا يَسْجُدُونَ ﴿٢١﴾ بَلِ الَّذِينَ كَفَرُوا يُكَذِّبُونَ ﴿٢٢﴾ وَاللَّهُ أَعْلَمُ بِمَا يُوعُونَ ﴿٢٣﴾ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٢٤﴾ إِلَّاالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٢٥﴾
(10-15) എന്നാല്‍, കര്‍മപുസ്തകം മുതുകിന്റെ പിന്നിലൂടെ ലഭിക്കുന്നവനോ,8 അവന് മരണത്തെ വിളിച്ചുകൊണ്ടിരിക്കും. കത്തിക്കാളുന്ന അഗ്നിയില്‍ ചെന്നു പതിക്കുകയും ചെയ്യും. അവന് സ്വജനങ്ങളില് നിഗളിച്ചു നടന്നവനായിരുന്നു.9 ഒരിക്കലും തിരിച്ചുപോകേണ്ടതില്ല എന്നായിരുന്നു അവന് ധരിച്ചിരുന്നത്. എങ്ങനെ തിരിച്ചുപോകേണ്ടതില്ലാതിരിക്കും! അവന്റെ നാഥന് അവന്റെ ചെയ്തികള്‍ നന്നായി വീക്ഷിക്കുന്നുണ്ടായിരുന്നുവല്ലോ10 .
(16-25) ആകയാല്‍ അല്ല, അസ്തമയശോഭയെയും രാവിനെയും അത് ഉള്‍ക്കൊണ്ടിട്ടുള്ളതിനെയും പൗര്ണമിച്ചന്ദ്രനെയും സാക്ഷിയാക്കി ഞാന്‍ സത്യംചെയ്യുന്നു. നിങ്ങള്‍ ക്രമാനുഗതമായി ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് പ്രയാണം ചെയ്യേണ്ടതനിവാര്യമാകുന്നു.11എന്നാല്‍ ഈ ജനത്തിനെന്തുപറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ. അവരുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ പ്രണാമം ചെയ്യുന്നുമില്ലല്ലോ.12 പ്രത്യുത ഈ നിഷേധികള്‍ തള്ളിപ്പറയുകയാണ്. എന്നാലോ, ഇവര്‍ (സ്വന്തം കര്‍മപുസ്തകത്തില്‍) ഉള്ക്കൊള്ളിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്.13 അതുകൊണ്ടവര്‍ക്ക് നൊമ്പരമേറിയ ശിക്ഷയുടെ സുവാര്‍ത്ത നല്കിക്കൊള്ളുക--സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്. അവര്‍ക്കുള്ളതാകുന്നു, അവസാനിക്കാത്ത കര്‍മഫലം.
================
8. കര്‍മപുസ്തകം ഇടതുകൈയില്‍ ലഭിക്കുന്നവര്‍ എന്നാണ് സൂറ അല്ഹാഖയില് പറഞ്ഞത്. 'മുതുകിനു പിന്നിലൂടെ കര്‍മപുസ്തകം ലഭിക്കുന്നവര്‍' എന്നാണിവിടെ പറയുന്നത്. അതിന്റെ സ്വഭാവം മിക്കവാറും ഇങ്ങനെയായിരിക്കണം: തനിക്ക് വലതുകൈയില്‍ കര്‍മപുസ്തകം ലഭിക്കുന്നതില്‍ അയാള്‍ നേരത്തേതന്നെ നിരാശനായിരിക്കും. സ്വകര്മങ്ങളെക്കുറിച്ച് അയാള്‍ക്ക് നന്നായറിയാമല്ലോ. അതുകൊണ്ട് തന്റെ കര്‍മപുസ്തകം ഇടതുകൈയിലാണ് ലഭിക്കാന്‍ പോകുന്നതെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരിക്കുകയും ചെയ്യും. പക്ഷേ, സകല ജനത്തിന്റെയും മുന്നില്‍ വെച്ച് ഇടതുകൈയില്‍ കര്‍മപുസ്തകം സ്വീകരിക്കുന്നതില്‍ അയാള്‍ക്ക് അപമാനം തോന്നുന്നു. അതുകൊണ്ടയാള്‍ കൈ പിന്നോട്ടാക്കിയാണത് വാങ്ങുക. എന്നാല്‍, ഈ ഉപായംകൊണ്ട് സ്വന്തം ദുഷ്കര്‍മ ഭാണ്ഡം കൈപ്പറ്റുന്നതില്‍നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാവില്ല. കൈ മുന്നോട്ടുനീട്ടിയിട്ടായാലും പിന്നിലൊളിപ്പിച്ചിട്ടായാലും ശരി, അയാളത് കൈയിലെടുക്കുകതന്നെ വേണ്ടിവരും.
9. അതായത്, അയാളുടെ അവസ്ഥ സച്ചരിതനായ ദൈവദാസന്റേതില്നിന്ന് ഭിന്നമായിരുന്നു. അതേപ്പറ്റി സൂറ അത്ത്വൂര്‍ 26-ആം സൂക്തത്തില്‍ പറയുന്നു: സച്ചരിതര്‍ തങ്ങളുടെ കുടുംബത്തില്‍ ഭയഭക്തിയോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്. അതായത്, കുടുംബത്തോടും കുട്ടികളോടുമുള്ള സ്നേഹാധിക്യത്താല്‍, അവര്‍ക്ക് ഭൗതികസുഖം നേടിക്കൊടുക്കാനുള്ള തിരക്കില്‍പ്പെട്ട് സ്വന്തം പരലോകം നഷ്ടപ്പെടാനിടയായേക്കുമോ എന്ന് അവര്‍ സദാ ഭയന്നിരുന്നു. ഇടതുകൈയില്‍ കര്‍മപുസ്തകം വാങ്ങുന്നവരുടെ അവസ്ഥ ഇതിനു നേരെ വിപരീതമായിരുന്നു. അവന് കുടുംബത്തില്‍ ആഹ്ലാദഭരിതനും ആഡംബരപ്രമത്തനുമായിരുന്നു. ഭാര്യാസന്തതികളെ ആര്ഭാടത്തിലാറാടിച്ചിരുന്നു. അവര്‍ക്ക് ആഡംബരസാമഗ്രികളൊരുക്കിക്കൊടുക്കുന്നതിന് എത്രതന്നെ നിഷിദ്ധവും നികൃഷ്ടവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും അവന് മടിച്ചിരുന്നില്ല. അവരുടെ രസത്തിനും ഉല്ലാസത്തിനും വേണ്ടി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എന്തുമാത്രം ചവിട്ടിമെതിക്കപ്പെടുന്നുവെന്നു ചിന്തിച്ചതുമില്ല.
10. അതായത്, അവന് അനുവര്‍ത്തിച്ചുകൊണ്ടിരുന്ന ചെയ്തികളെല്ലാം അവഗണിച്ച്, അവനെ വിളിച്ച് വിചാരണയൊന്നും നടത്താതെ വിട്ടയക്കുകയെന്നത് അല്ലാഹുവിന്റെ നീതിക്കും ജ്ഞാനത്തിനും വിരുദ്ധമാകുന്നു.
11. അതായത്, നിങ്ങള്‍ ഒരേ നിലയില്‍ത്തന്നെ കഴിയുന്നവരല്ല. ശൈശവത്തില്നിന്ന് യൗവനം, യൗവനത്തില്‍നിന്ന് വാര്‍ധക്യം, വാര്‍ധക്യത്തില്‍നിന്ന് മരണം, മരണത്തില്‍നിന്ന് ബര്‍സഖ്, ബര്സഖില്നിന്ന് ഉയിര്ത്തെഴുന്നേല്പ്, ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന് വിചാരണാസഭ, കര്‍മരേഖ, പിന്നെ രക്ഷാശിക്ഷകള്‍ --അങ്ങനെ ഒട്ടേറെ ദശകളിലൂടെ നിങ്ങള്‍ കടന്നുപോകേണ്ടതുണ്ട്. ഈ സംഗതിക്ക് മൂന്ന് കാര്യങ്ങളെപ്പിടിച്ച് സത്യം ചെയ്തിരിക്കുന്നു. സൂര്യാസ്തമയാനന്തരമുണ്ടാകുന്ന ശോഭ, പകലിനു ശേഷമുണ്ടാകുന്ന ഇരുട്ടും അതില്‍ പകല്‍സമയം ഭൂമിയില്‍ വ്യാപിച്ചിരുന്ന മനുഷ്യരും ജന്തുക്കളും കൂടണയുന്നതും, പടിപടിയായി പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രക്കലയും. മനുഷ്യന് വസിക്കുന്ന ഈ പ്രപഞ്ചത്തിലെവിടെയും സ്ഥിരമായ അവസ്ഥയില്ലെന്ന് പ്രത്യക്ഷമായി സാക്ഷ്യപ്പെടുത്തുന്ന ചില പ്രതിഭാസങ്ങളാണിവ. എങ്ങും നിരന്തരമായ മാറ്റവും ക്രമാനുഗതമായ പരിവര്‍ത്തനവും ദൃശ്യമാകുന്നു. അതുകൊണ്ട് മരണമാകുന്ന അന്തിമ ഏമ്പക്കത്തോടെ കഥ തീര്‍ന്നുപോകും എന്ന അവിശ്വാസികളുടെ വിചാരം ശരിയല്ല.
12. അതായത്, അവരുടെ മനസ്സില്‍ ദൈവഭയമുണ്ടായിരുന്നില്ല. അവര്‍ അവന്റെ മുന്നില്‍ തലകുനിക്കുന്നുമില്ല. ഇവിടെ സുജൂദ് ചെയ്യുക എന്നത് നബി(സ)യുടെ പ്രവൃത്തിയിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതാകുന്നു. ഇമാം മാലിക്കും മുസ്ലിമും നസാഇയുംഅബൂഹുറയ്റയെക്കുറിച്ച് ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: അദ്ദേഹം നമസ്കാരത്തില്‍ ഈ സൂറ പാരായണം ചെയ്ത് ഈ സ്ഥലത്തെത്തിയപ്പോള്‍ സുജൂദ് ചെയ്യുകയും നബി(സ) ഈ സ്ഥലത്ത് സുജൂദ് ചെയ്തിട്ടുള്ളതായി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. അബൂറാഫിഅ് പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും അബൂദാവൂദും നസാഇയും ഉദ്ധരിക്കുന്നു: അബൂഹുറയ്റ ഇശാ നമസ്കാരത്തില്‍ ഈ സൂറ ഓതുകയും സുജൂദ് ചെയ്യുകയുമുണ്ടായി. ഞാന്‍ അതിന്റെ കാരണമാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ അബുല്ഖാസിമിന്റെ പിന്നില്‍ നമസ്കരിച്ചപ്പോള്‍ അദ്ദേഹം ഈ സ്ഥലത്ത് സുജൂദ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് മരണംവരെ ഞാന്‍ ഈ സുജൂദ് ചെയ്തുകൊണ്ടേയിരിക്കും.' മുസ്ലിമും അബൂദാവൂദും തിര്മിദിയും നസാഇയും ഇബ്നുമാജയും മറ്റും ഉദ്ധരിച്ച ഒരു നിവേദനത്തില്‍ അബൂഹുറയ്റ പറയുന്നു:'ഞങ്ങള്‍ നബി(സ)യുടെ പിന്നില്‍ ഈ സൂറയിലും إقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ എന്ന സൂറയിലും സുജൂദ് ചെയ്തിട്ടുണ്ട്.'
13. മറ്റൊരാശയം ഇങ്ങനെയുമാകാം: അവര്‍ മനസ്സുകളില്‍ നിറച്ചുവെച്ചിട്ടുള്ള അവിശ്വാസത്തിന്റെയും ധിക്കാരത്തിന്റെയും സത്യവിരോധത്തിന്റെയും ദുര്‍വിചാരങ്ങളുടെയും ദുഷ്ടലാക്കുകളുടെയും മാലിന്യങ്ങള്‍ അല്ലാഹുവിന് നന്നായറിയാം.
നാമം
പ്രഥമ സൂക്തത്തിലെ إنشَقَّتْ എന്ന പദത്തില്‍ നിന്നുള്ളതാണീ നാമം. إنشِقَاق പദമൂലമാകുന്നു. 'പിളരല്‍' എന്നര്‍ഥം. ആകാശം പിളരുന്നതിനെ പരാമര്‍ശിക്കുന്ന സൂറ എന്നാണ് നാമകരണത്തിന്റെ താല്പര്യം.
അവതരണകാലം
ഇതും പ്രവാചകന്റെ മക്കാകാലഘട്ടത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാകുന്നു. ഈ സൂറ അവതരിക്കുമ്പോഴും അവിശ്വാസികള്‍ പ്രവാചകനെതിരെ മര്‍ദനപീഡനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഖുര്‍ആനികാശയങ്ങളെ മക്കാവാസികള്‍ അടച്ചുനിഷേധിക്കുന്നുവെന്നു മാത്രം. ഒരിക്കല്‍ ഈ ലോകം അവസാനിച്ചുപോകുമെന്നും തങ്ങള്‍ ദൈവത്തിനു മുമ്പില്‍ വിചാരണക്ക് ഹാജരാകേണ്ടിവരുമെന്നും അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
ഉളളടക്കം
അന്ത്യനാളും പരലോകവുമാണിതിലെ പ്രമേയങ്ങള്‍. ആദ്യത്തെ അഞ്ചു സൂക്തങ്ങളില്‍ അന്ത്യനാളില്‍ സംജാതമാകുന്ന അവസ്ഥാവിശേഷങ്ങള്‍ വിവരിച്ചതോടൊപ്പം അത് യാഥാര്‍ഥ്യമാണെന്നതിനുള്ള തെളിവുനല്‍കുകയും ചെയ്തിരിക്കുന്നു. അന്ത്യനാളില്‍ ആകാശം പൊട്ടിപ്പിളരും. ഭൂമി നിമ്നോന്നതങ്ങളില്ലാത്ത നിരന്ന മൈതാനമായി പരന്നുകിടക്കും. ഭൂമിക്കകത്തുള്ളതെല്ലാം (മണ്മറഞ്ഞ മനുഷ്യരുടെ ശരീരഘടകങ്ങളും അവരുടെ കര്‍മങ്ങളുടെ സാക്ഷ്യങ്ങളും) അതു പുറത്തേക്കെറിയും. അതിനകത്ത് യാതൊന്നും അവശേഷിക്കുകയില്ല. അതുതന്നെയായിരിക്കും ആകാശത്തോടും ഭൂമിയോടും അവയുടെ നാഥന് കല്പിക്കുക എന്നാണതിനു തെളിവായി പറയുന്നത്. രണ്ടും അവന്റെ സൃഷ്ടികളാകയാല്‍ അവയ്ക്കവന്റെ ആജ്ഞയെ ധിക്കരിക്കാനാവില്ല. തങ്ങളുടെ സ്രഷ്ടാവിന്റെ ആജ്ഞകളനുസരിക്കുക അവയുടെ കടമതന്നെയാണ്. അനന്തരം 6 മുതല്‍ 19 വരെ സൂക്തങ്ങളില്‍ പറയുന്നു: മനുഷ്യന്ന് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും തന്റെ റബ്ബിന്റെ മുമ്പില്‍ ഹാജരാകേണ്ട സ്ഥലത്തേക്ക് ഇച്ഛാപൂര്‍വമോ അനിച്ഛാപൂര്‍വമോ ചെല്ലേണ്ടി വരുകതന്നെ ചെയ്യും. പിന്നെ മര്‍ത്ത്യര്‍ രണ്ടു വിഭാഗമായി വേര്‍തിരിക്കപ്പെടുന്നു. കര്‍മപുസ്തകം വലതുകൈയില്‍ ലഭിക്കുന്നവരാണൊരു വിഭാഗം. അവര്‍ രൂക്ഷമായ വിചാരണക്ക് വിധേയരാകാതെ മാപ്പു നല്കപ്പെടുന്നു. കര്‍മപുസ്തകം ഇടതുകൈയില്‍ ലഭിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. തങ്ങള്‍ എങ്ങനെയെങ്കിലുമൊന്ന് മരിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്നവര്‍ക്കു തോന്നും. പക്ഷേ, അവര്‍ മരിക്കുകയില്ല; നരകത്തില്‍ എറിയപ്പെടുകയായിരിക്കും ചെയ്യുക. അല്ലാഹുവിന്റെ മുന്നില്‍ ഒരിക്കലും ഹാജരാകേണ്ടിവരില്ല എന്ന തെറ്റുധാരണയില്‍ ആണ്ടുപോയതാണ് അവരുടെ ദുരന്തത്തിന് കാരണം. അവരുടെ റബ്ബ് അവരുടെ എല്ലാ കര്‍മങ്ങളും കാണുന്നുണ്ടായിരുന്നു. സ്വകര്‍മങ്ങള്‍ വിചാരണാവിധേയമാകുന്നതില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടാന്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. അവര്‍ ഭൗതികജീവിതത്തില്‍നിന്ന് പടിപടിയായി പാരത്രിക രക്ഷാശിക്ഷകളിലേക്കെത്തുക എന്നത് അസ്തമയാനന്തരം അന്തിച്ചെമപ്പ് പ്രത്യക്ഷപ്പെടുന്നതുപോലെ, പകലിനുശേഷം രാവെത്തുകയും അതില്‍ മനുഷ്യനും ജന്തുക്കളും അവയുടെ പാര്‍പ്പിടങ്ങളിലേക്കണയുകയും ചെയ്യുന്നതുപോലെ, ബാലചന്ദ്രന് വളര്‍ന്നു പൗര്‍ണമിയായിത്തീരുന്നതുപോലെ ഉറപ്പുള്ള കാര്യമാകുന്നു. അവസാനമായി, ഖുര്‍ആന്‍ കേട്ടിട്ട് അതിനു മുമ്പില്‍ തലകുനിക്കുന്നതിനു പകരം അതിനെ തള്ളിപ്പറയാന്‍ ധൃഷ്ടരാകുന്ന അവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പും വിശ്വാസം കൈക്കൊണ്ട് സച്ചരിതരാകുന്നവര്‍ക്ക് അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന ശുഭവാര്‍ത്തയും നല്കിയിരിക്കുന്നു.
Facebook Comments